Sunday, August 2, 2026
Kerala News

ആരുമറിയാതെ സമാധി, ഇപ്പോള്‍ ലോകം അറിഞ്ഞ് `മഹാസമാധി`: ഋഷിപീഠത്തില്‍ ഗോപന്‍സ്വാമിക്ക് പുതിയ സമാധിമണ്ഡപം; വിവാദം അനാവശ്യമായോ?

ആരുമറിയാതെ സമാധി, ഇപ്പോള്‍ ലോകം അറിഞ്ഞ് `മഹാസമാധി`: ഋഷിപീഠത്തില്‍ ഗോപന്‍സ്വാമിക്ക് പുതിയ സമാധിമണ്ഡപം; വിവാദം അനാവശ്യമായോ?


തിരുവനന്തപുരം: അധികാരമാരും അറിയാതെ, ഒരു പ്രദേശത്തുമാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന സമാധി വിവാദം ഇന്ന് ദേശീയ തലത്തില്‍പോലും ശ്രദ്ധനേടിയ വിഷയമാക്കി മാറ്റിയത് പോലീസിന്റെ ഇടപെടലുകളും അതേതുടര്‍ന്നുണ്ടായ നിയമനടപടികളുമാണ്. മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കണ്ടതോടെ ഗോപന്‍ സ്വാമിയുടെ സമാധി കുറെക്കൂടി അധികാരികമായി ഉറപ്പിച്ചുപറയാന്‍ കുടുംബാംഗങ്ങള്‍ക്ക് കരുത്തായി. മുന്‍പ് ആരുമറിയാത ചെയ്ത സമാധി ഇപ്പോള്‍ നാടും ലോകവും അറിയും വിധം വിപുലമായ ചടങ്ങുകളോടെ മഹാസമധിയാക്കി മാറ്റുകയായിരുന്നു കുടുംബം.

നെയ്യാറ്റിന്‍കരയിലെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്ത് ഋഷിപീഠം എന്നു പേരില്‍ പുതിയ മണ്ഡപം നിര്‍മിച്ചാണ് മഹാസമാധി ഒരുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയായി വൈകുന്നേരത്തോടെ ഇവിടെ കൊണ്ടുവന്നു. തുടര്‍ന്ന് സന്യാസിമാരുടെ നേതൃത്വത്തില്‍ വിപുലമായ ചടങ്ങുകളോടെ ഗോപന്‍സ്വാമിയെ സമാധിയിരുത്തി. ചടങ്ങുകള്‍ക്ക് കുടുംബത്തോടൊപ്പം ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി ഉള്‍പ്പെടെയുള്ള സംഘടനകളും സഹായത്തിനുണ്ടായിരുന്നു.

ഗോപന്‍സ്വാമി സമാധിയായി എന്ന് അറിയിച്ചുകൊണ്ട് കുടുംബം സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡാണ് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സമാധിയില്‍ പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്ന് പോലീസെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നടപടികളോട് കുടുംബം സഹകരിക്കാതെ വന്നതോടെ വിവാദം നിയമപോരാട്ടത്തിലേക്കും കടന്നു. തുടര്‍ന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.

അടുത്ത ദിവസം പുലര്‍ച്ചെ പോലീസെത്തി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു ഇക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഘോഷയാത്രയോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് സന്ന്യാസിമാരുടെ കാര്‍മീകത്വത്തില്‍ മഹാസമാധി ചടങ്ങുകളോടെ ഗോപന്‍ സ്വാമിയുടെ മൃതദേഹം ഋഷിപീഠത്തില്‍ പ്രതിഷ്ഠിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അ്‌സ്വഭാവികമരണത്തിന്റെ സാധ്യതകളാണ് കണ്ടെത്തിയതെങ്കിലും ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ച ശേഷമേ മരണകാരണം അറിയാന്‍ കഴിയൂ. ശരീരത്തില്‍ ക്ഷതമോ മുറിവുകളോ ഇല്ല. എന്നാല്‍ തലയില്‍ കരുവാളിച്ച പാടുകളുണ്ട്. ശ്വാസകോശത്തില്‍ ഭസ്മം കലര്‍ന്നിട്ടുണ്ടെന്നു സംശയമുണ്ട്. തലയിലെ കരുവാളിച്ച പാടുകള്‍ പരുക്കിന്റേതാണോ എന്നും പരിശോധിക്കണം. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കില്‍ ആന്തരാവയവങ്ങളുടെ പരിശോധനാഫലവും പുറത്തു വരണം. ഇതിനു ദിവസങ്ങള്‍ വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment